Sunday, December 8, 2013

അജ്ഞാതന്‍

വളരെ യാദൃശ്ചികമായാണ്  ഞാനയാളെ ശ്രദ്ധിക്കുന്നത്  .
വെളുത്ത്  മെലിഞ്ഞ്  എല്ലുന്തിയ ശരീരം.
നരച്ച്  തുടങ്ങിയ താടി ,അലസമായ മുടിയും ചുക്കിച്ചുളിഞ്ഞ വെള്ള മുണ്ടും ഷര്‍ട്ടും  .
ഒരു അറുപതിനടുത്ത്  പ്രായം .
കവലയില്‍  ബസ് കയറാന്‍   നില്ക്കുമ്പോഴൊക്കെയും   ഞാനയാളെ ശ്രദ്ധിച്ചു   തുടങ്ങി.
കാര്‍ഗിലില്‍ വീര മൃത്യു വരിച്ച പ്രദീപ്കുമാറിന്റെ രക്തസാക്ഷി മണ്ഡപത്തിന്റെ ചുറ്റുതറയില്‍ എന്നും അയാളിരിപ്പുണ്ടാവും .ചുക്കി ചുളിഞ്ഞ വെള്ള മുണ്ടും ഷര്‍ട്ടും തന്നെ വേഷം.
ഞാന്‍ ഓട്ടോ സ്റ്റാന്റിലെ എന്റെ സുഹൃത്തക്കളോട് തിരക്കി.
അയാള്‍  ആരെന്നോ എന്തിനു വന്നെന്നോ എവിടുന്നു വരുന്നെന്നോ എവിടേക്ക് പോണന്നോ ആര്‍ക്കുമറിയില്ല.ആരും അതറിയാന്‍ ശ്രമിച്ചിട്ടില്ലന്നു തോന്നി.
ആരോ പറഞ്ഞു അയാള്  പൊട്ടനാണത്രേ ,ബധിരനും.
എന്ത് ചോതിച്ചാലും  ആകാംക്ഷയോടെ നോക്കി ഇരിക്കും.
ഒന്നും കേട്ട ഭാവമോ ഒന്നും പറയാന്‍  ശ്രമിക്കുകയോ ഉണ്ടായില്ലത്രേ .
റോഡിലേക്ക് കണ്ണും നട്ട് , ആളെ ഇറക്കിയും കയറ്റിയും പോകുന്ന  ബസുകളും ഹോണടിച്ചു പായുന്ന വണ്ടികളും കണ്ടിട്ടും കണ്ടില്ലന്നു നടിച്ച് , ഒരു കുരുടനെ പോലെ അന്തിയോളവും അയാള്‍ അവിടുണ്ടാവും.
വൈകിട്ട് ഞാനെത്തുമ്പോഴേക്കും ഏറെ വൈകും.അപ്പോഴേക്കും അയാള്‍ അപ്രത്യക്ഷനായിട്ടുണ്ടാവും.
പതിയെ ഞാനും എന്റെ തിരക്കുകളിലേക്ക് ഊളി ഇട്ടു.
ഒരു ദിവസം പത്രത്തിലൊരു വാര്‍ത്ത കണ്ടു.
അജ്ഞാതന്‍ വണ്ടി ഇടിച്ചു മരിച്ചു.
പത്രത്തില്‍  കണ്ട ഫോട്ടോ, അതായാളായിരുന്നു.
എവിടെ നിന്നോ വന്ന് ആർക്കും  പിടി തരാതെ തന്റേതായ സ്വകാര്യതയിൽ ജീവിച്ച, ശൂന്യതയെ പുൽകിയ അയാൾ ,ആ അജ്ഞാതൻ